വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

18.9.12

തിരുത്ത്


ഇതിപ്പോ അഞ്ചാമത്തെ  പ്രാവശ്യമാണിത് വായിക്കുന്നത്. എഴുത്തില്‍  പിഴവൊന്നും  ഉണ്ടാകില്ലെന്നറിയാം , കുറച്ചു നാളായി ഇങ്ങനെയാണ് , നിര്‍വികാരനായി എന്തൊക്കെയോ എഴുതി നിറയ്ക്കുന്നു ; സത്യം പറഞ്ഞാല്‍ പച്ചക്കള്ളങ്ങള്‍ എഴുതിക്കൂട്ടുന്നു.

സത്യത്തിനു ഒരു വിലയും ഇല്ലെന്നു മനസിലായപ്പോഴാവണം എന്റെ എഴുത്തിനു മാറ്റം വന്നു തുടങ്ങിയത് ; അല്ല അസത്യത്തിനു നല്ല വിലയുണ്ടെന്ന ബോധ്യമായപ്പോഴാണ് വഴിമാറി നടക്കല്‍ തുടങ്ങിയത് .  കഴിഞ്ഞ ഇരുപതുവര്‍ഷം കൊണ്ട് ഞാന്‍ നേടിയെടുത്ത സല്‍പേര് , അത് ആദ്യമായി ദുരുപയോഗം ചെയ്തപ്പോള്‍ മനസുനീറി; ഉറക്കമില്ലാത്ത ഒരുപാട് നാളുകള്‍ അത് സമ്മാനിച്ചു. പിന്നെയെപ്പോഴോ അതിനോടൊക്കെ താദാത്മ്യം പ്രാപിച്ചു .

ഇത്ര നാളത്തെ സത്യസന്ധത കൊണ്ട് ഞാനെന്തു നേടി ?

ഒരു ഡോക്ടറുടെ ഭാര്യയെന്നു പറയാന്‍ അവള്‍ക്കു നാണമായി തുടങ്ങി. മകള്‍ വളര്‍ന്നു വരുന്നു , സ്വന്തമായി നല്ലൊരു വീടില്ല , സ്വത്തുവകകളില്ല , കാരണവന്മാര്‍ ഒന്നും തന്നില്ല , മുന്തിയ ജാതിയായത് കൊണ്ട് ആനുകൂല്യങ്ങളും ഇല്ല. പിന്നെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഇമേജ് ഉണ്ട്. 

നന്മവറ്റിയ ഈ സമൂഹത്തില്‍ കാല്‍ക്കാശിനു വിലയില്ലാത്ത ഒരു ഇമേജ് , അത് മാത്രമായിരുന്നു എന്റെ സമ്പാദ്യം !

വഴിവിട്ടു  സമ്പാദിക്കുവാന്‍  തുടങ്ങിയപ്പോള്‍ , വീട്ടില്‍ , മുന്‍പില്ലാത്ത വിധം ഒരു സന്തോഷം കാണാനുണ്ടായിരുന്നു , മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഞാന്‍ ഉയരുന്നതിന്റെ ആശ്വാസമാവാം ...

ആദ്യം ഒരു തോട്ടം തൊഴിലാളി തമിഴത്തി , ഏതു കൊച്ചു കുഞ്ഞും പറയും അത് ബലാല്‍സംഗം ആണെന്ന്; അല്ലെന്നു വരുത്തുന്നതിലല്ലേ കഴിവ് ?!

ഞാനത് ഭംഗിയായി ചെയ്തു , എന്നെ കാത്തു കിടന്ന ഒരു അവധിക്കാല ബംഗ്ലാവിനു വേണ്ടി. അന്ന് മുതലാണ്‌ എന്റെ കഴിവുകള്‍ ഞാന്‍ ഉപയോഗിച്ച് തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം.  പിന്നീടൊരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ല; വേലക്കാരികള്‍ , കൂലിപ്പണിക്കാരികള്‍ , അഗതികള്‍ , വേലിചാടിയവര്‍ അങ്ങനെ പലരും , ഏറ്റവുമൊടുവില്‍ ദാ ഇവള്‍ , ബധിരയും മൂകയുമായ ഒരു കൊച്ചുസുന്ദരി.

കണക്കു പറഞ്ഞു കാശു വാങ്ങുന്നുണ്ട് ഞാന്‍ , അതിനു കഴിവുള്ളവരുടെ കേസുകള്‍ മാത്രമാണ് ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യുനതും. പ്രതിയുടെ മാനത്തിനു ഞാന്‍ ഇടുന്ന വില ! ഹാ എന്തൊരു സൗഭാഗ്യം .

അവിടം കൊണ്ട് തീരുന്നില്ല , ഇത്ര വലിയൊരു കച്ചവടം തരപ്പെടുത്തി തന്നതിന് ഉപകാര സ്മരണ , പരേതയുടെ വീട്ടുകാര്‍ക്ക് ; ശിഷ്ടകാലം ജീവിക്കാനുള്ള വക. അവിടെയേ കച്ചവടം അവസാനിക്കുന്നുള്ളൂ. 

അല്ലെങ്കിലും ഇവളൊക്കെ ജീവിച്ചിരുന്നാലും ഇതില്‍ കൂടുതലൊന്നും ആ കുടുംബങ്ങള്‍ക്ക് കിട്ടാനില്ല. 

അഭിപ്രായം : " എന്റെ അറിവും വിശ്വാസവും പ്രകാരം , മരണകാരണം - തലയ്ക്കു പിന്നില്‍ ഏറ്റ ശക്തമായ ക്ഷതവും , ബലാല്‍ക്കാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ഉണ്ടായ ശ്വാസതടസ്സവും ഹൃദയാഘാതവും ആണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലുള്ള മുറിവുകളും സ്രവങ്ങളും വ്യക്തമാക്കുന്നത്  ഒന്നിലേറെ പേരുടെ ക്രൂരമായ പീഡനത്തിനു ഈ പെണ്‍കുട്ടി വിധേയയായിരുന്നു എന്നതാണ്  "

റിപ്പോര്‍ട്ടിന്റെ അവസാന ഭാഗം ഒന്നുകൂടെ വായിച്ചുറപ്പിച്ചു കവറിലാക്കി സീല്‍ ചെയ്തു.

ഇതൊരിക്കലും ഒരു മനംമാറ്റം ആയിരുന്നില്ല ; ജഡം പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ ആ വീട്ടുകാരുടെ കണ്ണുകള്‍ എന്നോടാവശ്യപെട്ടതും ഇത് തന്നെയാണ്. മുഴുപട്ടിണിയായിട്ടു കൂടി , പണത്തിനും മീതെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു , നീതി മാത്രമാണ് വേണ്ടതെന്നു ആവശ്യപെട്ട ആ കുടുംബം ഇതര്‍ഹിക്കുന്നു.

ഈ ഒരു റിപ്പോര്‍ട്ട്‌ ഒന്നുമാകുന്നില്ല , പോലീസ് - കോടതി അങ്ങനെ ഒരുപാട് നൂലാമാലകള്‍ . എന്നെങ്കിലും അവര്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ എനിക്കില്ല ; കോടതിയില്‍ വാദിയെ പ്രതിയാകുന്ന പ്രഗല്‍ഭരുടെ മുന്നില്‍ എത്രനാള്‍ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആകും ?! 

ഇതിലെന്റെ ലാഭം ഒരു രാത്രിയിലെ സുഖനിദ്ര മാത്രമാകാം ; അല്ലെങ്കിലും അലാറം വെച്ച് രാത്രി കിടക്കുമ്പോള്‍ ,രാവിലെ അത് കേട്ടുണരാന്‍ നമ്മള്‍ ജീവനോടെ ഉണ്ടാകും എന്നത് വെറും വിശ്വാസം മാത്രമല്ലെ !!!

എന്നത്തെയും പോലെ 'എന്റെ ശരി'-ക്ക് മാത്രം മുഖം കൊടുത്തു ഓഫീസില്‍ നിന്നിറങ്ങുന്നു.

പ്രായോഗികതക്കപ്പുറം ചില നേരുകള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതിനെ അവഗണിക്കാന്‍ എനിക്കാവുമായിരുന്നില്ല . " ഭിക്ഷ കൊടുക്കുമ്പോഴും പാത്രമറിഞ്ഞു കൊടുക്കണം " എന്ന് പഠിപ്പിച്ച അപ്പുപ്പന്റെ മുഖം അവ്യക്തതയോടെ ഞാനിന്നും ഓര്‍ക്കുന്നു.