വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

23.12.11

വിശ്വാസം


ആ ചെമ്മണ്‍ പാതയിലൂടെ രാഷ്ട്രീയക്കാരന്റെ അവസാന വണ്ടിയും കടന്നു പോയ ശേഷമാണ് ആ വൃദ്ധനെ ഞാന്‍ ശ്രദ്ധിച്ചത്. തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു, വെറും നിലത്തു കൈകുത്തിയിരിക്കുന്ന  ആ രൂപത്തിന്റെ കണ്ണുകള്‍ കുഴിഞ്ഞിരുന്നു.

   എല്ലുന്തി, കവിളൊട്ടിയ ആ മനുഷ്യന്‍ തന്റെ  അയഞ്ഞ കുപ്പായക്കയ്യില്‍ ഇടയ്ക്കിടെ മുഖം തുടച്ചിരുന്നു. പിന്നീടെപ്പോഴോ  കണ്ണട എടുത്തു വെച്ചപ്പോള്‍, ഭൂതക്കണ്ണാടിയിലൂടെ  എന്നോണം ആ കണ്ണുകള്‍ വികൃതമായി തോന്നി.   പിന്നീടാണ് അയാളുടെ അരികില്‍ ഉള്ള "തമിഴന് വെള്ളം, മലയാളിക്ക് സുരക്ഷ" എന്ന ബോര്‍ഡ്‌ കണ്ടത്.

ഇന്നലത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ  "കെട്ടുവിട്ടത്" ഇന്നുച്ചയോടെയാണ്. ഒരുപാട് നാളുകള്‍ക്കു ശേഷം ആദ്യമായാണ് ഇങ്ങനെ,അല്ല - അവന്മാരുടെ കൂടെ കൂടിയപ്പോള്‍ എല്ലാം ഇങ്ങനെ തന്നെയായിരുന്നു പിന്നെ ഇപ്പൊ വീട്ടുപടിക്കല്‍ നിര്‍ത്തി ചോദ്യം ചെയ്യാന്‍ ആരുമില്ലല്ലോ! ആ തണുപ്പിനു ഇത്തിരി അകത്തു ചെന്നില്ലെങ്കില്‍ .. ഹോ എന്തായേനെ?
 പോരും വഴി ആ പഴയ സ്ഥലത്ത് കാര്‍ നിര്‍ത്തി, എന്തിനെന്നറിയില്ല , എങ്കിലും ആ വൃദ്ധന് വേണ്ടി എന്റെ കണ്ണുകള്‍ പരതി. ആ സ്ഥാനത്ത് അപ്പോള്‍ കുറച്ചു പത്രകടലാസും, കണ്ണടയും, ചെരുപ്പുമെല്ലാം ചിതറി കിടന്നിരുന്നു.

"ഇന്നലെ രാത്രി എന്ത് തണുപ്പായിരുന്നു?! നാശം. ഇവിടെവന്നിട്ടു ആദ്യമായിട്ടാ ഇത്ര കൂടുതല്‍. ജീപ്പ് സ്റ്റാര്‍ട്ട്‌ ആക്കാന്‍ ഉച്ചവെയില്‍ വരെ കാക്കേണ്ടി വന്നു" ആരോ പറഞ്ഞു കൊണ്ട് പോകുന്നത് അവ്യക്തതയോടെ ഞാന്‍ കേട്ടു. 

ഇനിയവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന തോന്നല്‍; അതാകണം, ഞാന്‍ കാറിനടുത്തെക്കു പതിയെ നടന്നു.   
   
ആര്‍ക്കു വേണ്ടിയായിരുന്നു ആ പാവം? 

ഒന്നുമറിയാതെ കിടന്നുറങ്ങുമ്പോള്‍, ഒരു നിമിഷം കൊണ്ട്, ഭൂമിയില്‍ നിന്ന് തുടച്ചു  മാറ്റപെടാന്‍ പോകുന്ന 35 ലക്ഷം ജനങ്ങള്‍ക്ക്‌ വേണ്ടിയോ? അതോ അവസരവാദിയായ  രാഷ്ട്രീയക്കാരന് മറപിടിക്കാനോ?

സൂര്യന്‍ അസ്തമിക്കുന്നു; എനിക്കെന്റെ യാത്ര തുടര്‍ന്നേ മതിയാകു. 

ഒരിക്കല്‍ അഹിംസ കൊണ്ട് ലോകം ജയിച്ച മഹാത്മാവേ, അങ്ങിവിടെ തോല്‍ക്കുകയാണോ?!

നാളെ ഒരു നല്ല പ്രഭാതം ഉണ്ടാകുമെന്ന വിശ്വാസത്തില്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തുമ്പോള്‍  സൈഡ് സീറ്റില്‍ ഇരുന്ന കണ്ണടയും, ചെളി പുരണ്ട ബോര്‍ഡും താഴെ വീഴില്ല എന്ന് ഞാനുറപ്പ്  വരുത്തിയിരുന്നു.

5 comments:

  1. രണ്ടു തവണ വായിച്ച ശേഷം ആണ് നന്നായി മനസ്സിലായത്..

    നന്നായിട്ടുണ്ട്... എവിടെയൊക്കയോ ഒരു നല്ല എഴുത്തുകാരന്‍റെ സ്പര്‍ശം.. ഒരു പക്ഷെ ഇത് ഒരു കഥയെക്കളുപരി സത്യമായ കാഴ്ചയാണ് എന്നൊരു തോന്നല്‍/.........

    ReplyDelete
  2. ആൾക്കൂട്ടങ്ങളിലും ഒറ്റപ്പെടുന്നവർ .അവരുടെ വിധി അവർക്കുതന്നെ എഴുതാനായല്ലേ ഈ വ്യവസ്ഥിതി . ആരെ പഴിക്കണം ? ആരോട് പ്രാർത്ഥിക്കണം ?
    വിശ്വസിക്കാൻ ഒന്നും അവശേഷിക്കുന്നില്ലല്ലോ !

    ഭീതിതമായതൊന്നും സംഭവിക്കാതിരിക്കട്ടെ !

    ReplyDelete
  3. നല്ല കഥ.... അല്ല വളരെ വളരെ നല്ലത്

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്. ഒതുക്കമുള്ള ഫ്രെയിമില്‍ പിശുക്കുകാട്ടുന്ന വാക്കുകള്‍ വരച്ചു കാട്ടുന്നത് വിശാലമായ അര്‍ത്ഥതലം.

    ReplyDelete
  5. ഇന്നത്തെ അഹിംസാ സമരങ്ങളുടെ നാടക പരമ്പരകള്‍ക്കിടയില്‍ അറിയാതെ അകപ്പെട്ടു പോകുന്ന ചില നിര്‍ദോഷ വ്യക്തിത്വങ്ങള്‍.,!!
    ഗാന്ധിയെന്നോ രണ്ടാം ഗാന്ധിയെന്നോ വിളിക്കാവുന്നവര്‍., അവര്‍ക്ക് പിന്നാലെ ഇന്ന് ആള്കൂട്ടമില്ല. ആള്കൂട്ടത്തിന്റെ തിരക്കില്‍ അമര്‍ന്നു പോകുന്നവര്‍.,........

    നന്നായി എഴുതി

    ReplyDelete

എന്റെ ഈ കുത്തിക്കുറിക്കലുകൾക്കായി സമയം ചെലവിട്ടതിന് നന്ദി . താങ്കളുടെ അഭിപ്രായം , അതെന്തു തന്നെയായാലും ഇവിടെ രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.